Articles

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ?

1. ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത്  ?

ശബരിമല എന്നു കേള്‍ക്കുമ്പോള്‍ ‘തത്ത്വമസി’ ഓര്‍മ്മയില്‍ വരും. ഒരു ബൃഹത്തായ സംസ്‌ക്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ‘തത്ത്വമസി’. അന്യഥാബോധത്തിന്റേയും വിഭജനങ്ങളുടേയും അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്ന സൂത്രവാക്യമായി ഈ മഹാവാക്യം മാറിയിട്ടുണ്ട്. സങ്കുചിതമായ ഭാവത്തില്‍ നിന്ന് സമഗ്രമായ ഭാവത്തിലേക്കുള്ള അടയാളവാക്യമാണ് ‘തത്ത്വമസി’. ബഹുസ്വരമായ സമൂഹത്തിന്റെ സത്യസന്ധമായ വീക്ഷണമാണ് അവിടെ നിലനില്‍ക്കുന്നത്.

മണ്ഡലകാലവ്രതങ്ങളും അയ്യപ്പദര്‍ശനവും ശബരിമലയാത്രയുമൊക്കെ കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകളായി കേരളക്കാരുടെ മാത്രമല്ല ദക്ഷിണേന്ത്യക്കാരുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ശബരിമലയാത്രയുടെ അന്തഃസത്ത എന്താണെന്ന പൂര്‍ണചിന്തയോടെയല്ല ഏറിയ പേരും ഈ തീര്‍ത്ഥയാത്രയ്‌ക്കൊരുങ്ങുന്നത്. നാളിതുവരെ ആര്‍ജ്ജിച്ചുവെച്ച പരമ്പരാഗതമായ ചില ആചാരസമ്പ്രദായങ്ങള്‍ പരിപാലിച്ചുമുന്നോട്ടു പോകുന്നൂവെന്നതില്‍ കവിഞ്ഞ് ആരും ആഴത്തില്‍ ശബരിമലയാത്രയെ സ്വീകരിക്കാറുമില്ല. അയ്യപ്പദര്‍ശനത്തിന്റെ അകംപൊരുളോ, വ്രതങ്ങളുടെ അടിസ്ഥാനമോ അതിന്റെ യഥാതഥമായ മര്‍മ്മമോ ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നു മാത്രമല്ല പല ആചാരങ്ങളും കടുത്ത അന്ധവിശ്വാസങ്ങളായി പരിണമിക്കാറുമുണ്ട്.

ഭാരതീയ സംസ്‌ക്കാരത്തെ സംബന്ധിച്ചിടത്തോളം അയ്യപ്പന്‍ എന്നത് പ്രായേണ ആധുനികനായ ഒരു ദേവതയാണ്. അതിനാല്‍ വൈദിക ഗ്രന്ഥങ്ങളിലൊന്നും അയ്യപ്പനെക്കുറിച്ച് പ്രത്യേകം പരാമര്‍ശങ്ങളൊന്നുമില്ല. ശാസ്താവ്, ശരണംവിളി എന്നീ നാമവും ക്രിയയും ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന പ്രബലമായ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും ഋഗ്വേദത്തിന്റെ ആറാം മണ്ഡലത്തില്‍ 46ാം സൂക്തത്തിലും രണ്ടാം മണ്ഡലത്തില്‍ മൂന്നാം സൂക്തത്തിലുമെല്ലാം “ശരണം” എന്ന പദം ഉപയോഗിച്ചതായി കാണാം. അതായത് ബുദ്ധകാലഘട്ടത്തിന് എത്രയോ മുന്‍പ് തന്നേ “ശരണം” എന്ന പദത്തിന്റെ വ്യുത്പത്തി ഉണ്ടായിട്ടുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ശബരിമലയിലെ ആരാധന ക്രമങ്ങള്‍ക്ക് വൈദിക ആചരണങ്ങളുമായി അന്യാദൃശമായ ബന്ധം കാണുന്നുണ്ട്. ശബരിമലയില്‍ ശ്രീ അയപ്പ സ്വാമിയുടെ ഐതിഹ്യങ്ങള്‍ക്കെല്ലാം പൂര്‍വ്വാപരമായി ഏത് ആചരണങ്ങളോടാണ് ബന്ധം എന്ന കാര്യം സുവിദിതമായി എവിടെയും ഇതുവരെ ചര്‍ച്ചചെയ്യപ്പെട്ടതായി കാണുന്നില്ല. അതിനൊരു തുടക്കം കുറിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ വ്രതപാലനത്തിന്റേതാണ്. വ്രതപാലന മന്ത്രമെന്ന പേരില്‍ പ്രസിദ്ധമായ യജുര്‍വേദത്തിലെ മന്ത്രം ഇപ്രകാരമാണ്.

അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി
തച്ഛകേയം തന്മേ രാധ്യതാമ്.
ഇദമഹമനൃതാത് സത്യമുപൈമി.
(യജുര്‍വേദം 1.5)

വ്രതത്തിന്റെ സ്വരൂപമെന്താണെന്ന് ഇവിടെ പറയുന്നു. ‘അനൃതത്തെ അഥവാ കളവിനെ വിട്ട് സത്യത്തെ പ്രാപിക്കുക. ഈശ്വരനാണ് വ്രതപതി. ഞങ്ങളും ഈ സത്യവ്രതത്തെ പാലിക്കേണ്ടവരാണ്. ഈശ്വരോപാസന നമുക്ക് ശക്തി തരുന്നു. നമ്മള്‍ വ്രതത്തെ പാലിക്കുന്നു. സത്യത്തിലൂടെ ഉത്തരോത്തരം തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു. ഈ മണ്ഡലകാലം ഈശ്വരപ്രീതിയ്ക്കായി വ്രതപാലനത്തിലൂന്നിയ കര്‍മ്മങ്ങളാല്‍ ദീപ്തമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.