Social (Malayalam)

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്‌ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്‌കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്‌ഘോഷിച്ച ഈ സംസ്‌കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്.
ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്‌കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
‘ആദികാലത്താകട്ടെ യാഗങ്ങളില്‍ മൃഗങ്ങളെ തൊട്ടുവന്ദിക്കുകയായിരുന്നു പതിവ് (ആലഭനം ചെയ്യുക). ബലിയര്‍പ്പിക്കപ്പെടുന്ന (ആലംഭനം ചെയ്യുന്ന) പ്രക്രിയ ഉണ്ടായിരുന്നില്ല. ദക്ഷയാഗാനന്തര കാലങ്ങളില്‍ നരിഷ്യന്‍, നാഗന്‍, ഇക്ഷ്വാകു, ദിഷ്ടശര്‍യാതി മുതലായ മനുപുത്രന്മാര്‍ യാഗങ്ങളില്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കുകയുണ്ടായി. അതിനുശേഷമുള്ള കാലങ്ങളില്‍ പൃഷധ്രന്‍ എന്ന രാജാവ് മൃഗങ്ങളെ ബലികൊടുത്തുകൊണ്ട് ഒരു ദീര്‍ഘമായ യാഗം നടത്തുക നിമിത്തം മറ്റു മൃഗങ്ങളെ കിട്ടായ്കയാല്‍ പശുക്കളെ അറുത്തു യാഗം നടത്തി. അതുകണ്ടിട്ട് ഭൂതഗണങ്ങള്‍ അത്യന്തം ദുഃഖിച്ചു.”(1)
ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. ‘അഘ്‌ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.”(2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്.
‘അജം’ തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ ‘അജം’ എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള ‘അജൈര്യഷ്ടവ്യമ്’ തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്‌കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവന്മാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്:
‘ദേവന്മാര്‍ പറഞ്ഞു: ”അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.” അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: ‘വൈദികവിധിപ്രകാരം ബീജങ്ങളാല്‍ യജ്ഞം നടത്തണമെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷന്മാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല”(3) വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: ‘ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാതെ ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴികയതും പാടത്തു മുളയ്ക്കുന്നതിന് സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.”(4) വായുപുരാണത്തിലെ ഈ ശ്ലോകത്തില്‍ ‘അപ്രരോഹി’ എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി.
അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൗരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യന്മാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന ‘സ്വാദ്വാദമഞ്ജരി’യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: ”വേദത്തിലെ അജത്തെക്കൊണ്ട് യജിക്കണം’ മുതലായ വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.”(5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. ‘യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ. മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന ‘അജത്താല്‍ യജിക്കണം.’ എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല”(6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്.
ഇതുപോലെയുള്ള തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്‌കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. ‘പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്‌കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണന്മാര്‍ ‘ലംഭ്’ ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ ‘ലഭ്’ ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.”(7)
വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൗതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (Vedic Age) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. ”ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേന്മയുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.”(8)
‘ത്യാഗസിദ്ധാന്തം മൗലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൗലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൗശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.”(9)
ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും.
ഋഗ്വേദത്തില്‍ 1028 സൂക്തങ്ങളിലായി 10552 മന്ത്രങ്ങളുണ്ട്. ഇതില്‍ ആദ്യസൂക്തത്തിലെ നാലാം മന്ത്രത്തില്‍ ‘അധ്വര’ എന്ന ശബ്ദം കാണാം. നാല്പത് അദ്ധ്യായങ്ങളിലായി 1975 മന്ത്രങ്ങളെ വിന്യസിച്ചിരിക്കുന്ന യജുര്‍വേദത്തില്‍ ആദ്യ അധ്യായത്തിലെ 24ാം മന്ത്രത്തിലും ‘അധ്വര’ ശബ്ദം കാണാം. 1875 മന്ത്രങ്ങളുള്ള സാമവേദത്തില്‍ 16ാം മന്ത്രത്തില്‍ ‘ഗോക്കളെ സംരക്ഷിക്കുക’ എന്നര്‍ത്ഥം വരുന്ന ‘ഗോപീഥായ’ എന്ന പദത്തിനു മുന്‍പിലായി ‘അധ്വര’ശബ്ദം കണ്ടുവരുന്നു. 5977 മന്ത്രങ്ങള്‍ 731 സൂക്തങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അഥര്‍വ്വവേദത്തിലും നാലാം സൂക്തത്തിലെ 1, 2 മന്ത്രങ്ങളില്‍ ‘അധ്വര’ ശബ്ദം കടന്നുവരുന്നുണ്ട്.
നാലുവേദങ്ങളില്‍ ആയിരക്കണക്കിനിടങ്ങളില്‍ ആവര്‍ത്തിക്കുന്ന ഈ ശബ്ദത്തിന്റെ അര്‍ത്ഥം നിരുക്തം 2.7ല്‍ നിന്ന് മനസ്സിലാക്കാം.
‘അധ്വര ഇതി യജ്ഞനാമ- ധ്വരതി ഹിംസാകര്‍മാ തത് പ്രതിഷേധഃ’. അര്‍ത്ഥം:
”അധ്വരമെന്നത് യജ്ഞത്തിന്റെ പേരും അതിനര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.” യജ്ഞങ്ങളില്‍ കര്‍മ്മം ചെയ്യുന്നതില്‍ പ്രധാനിയായ ഋത്വിക്കിന്റെ പേര് ‘അധ്വര്യു’ എന്നാകുന്നു. ഹിംസ ചെയ്യാത്തവന്‍ എന്ന പേരോടുകൂടിയവന്‍ പിന്നീട് ഹിംസ ചെയ്ത് യജ്ഞത്തെ ചോരക്കളമാക്കി. വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്‌കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍.

പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല

തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണ് എന്ന് പറയുന്നുണ്ട് എന്നാണ് D.N. ഝായുടെ വാദം.
‘The Taittiriya Brahmana unambiguously refers to the sacrificial killing of the cow which is verily food’ (atho annam vai gau)'(10)
‘അഥോ അന്നം വൈ ഗൗ’എന്നതിനാണ് പശു അന്നമാണ് എന്ന അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ഇനി തെറ്റായ ആ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ അവിടെ ലുപ്ത തദ്ധിത പ്രക്രിയ അനുസരിച്ച് പാല്‍ എന്നെടുക്കാതെ എന്തിനു മാംസം എന്നുതന്നെ ചിന്തിക്കണം? ഇനി യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച്….
ഇപ്രകാരം അര്‍ത്ഥം കല്പിച്ചാല്‍ ശതപഥബ്രാഹ്മണത്തിലെ ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന് രാഷ്ട്രം കുതിരയാണ് എന്നര്‍ത്ഥം വന്നുചേരും. എന്നാല്‍ സംഗതി അതല്ല. നിരുക്തത്തിലെ ഈ വാക്യങ്ങള്‍ പരിശോധിക്കുക.
ഗൗരിതി പൃഥിവ്യാ നാമധേയം’, ‘ഗതേര്‌വൗകാരോ നാമകരണഃ’,
സര്‌വേfപി രശ്മയോ ഗാവ ഉച്യന്തേ'(11)
”അതായത് ഗൗ എന്ന ശബ്ദത്തിന് ഭൂമി എന്നര്‍ത്ഥമുണ്ട്. കാരണം ഗമിക്കുന്നത്/ ഗമിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘ഗ’യോട് ‘ഔ’ ചേര്‍ന്നാണ് ‘ഗൗ’ പദം ഉണ്ടായത്. ഗമിക്കുന്നതിനാല്‍ രശ്മികളും ഗോക്കള്‍ തന്നെ”. ഗൗ ശബ്ദത്തിന് അന്നമെന്നും അര്‍ത്ഥമുണ്ട്. എന്നത് ശതപഥ ബ്രാഹ്മണം 4.3.1.25 ല്‍ നിന്നും മനസ്സിലാക്കാം. കാരണം അന്നം നമ്മെ ഗമിപ്പിക്കുന്നു. അന്നം ഉപയോഗിച്ചാണ് നാം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് സാരം. അതുകൊണ്ടാണ് അന്നം കൃഷി ചെയ്യുന്നതിനെ പണ്ട് ഗോപൂജ എന്ന് വിളിച്ചിരുന്നത്.
‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന്റെ അര്‍ത്ഥമെന്തായിരിക്കും? ‘അശ്വ ശബ്ദത്തിന് രാഷ്ട്രം എന്നര്‍ത്ഥമുണ്ട്’ എന്നതാണിതിന്റെ അര്‍ത്ഥം. അശ്വമേധമെന്നാല്‍ കുതിരയെ കൊല്ലുന്ന യജ്ഞമല്ല എന്നും അത്
രാഷ്ട്രസേവയാണെന്നും ശതപഥം 13.1.6.3 പഠിച്ചാല്‍ മനസ്സിലാകും. രാഷ്ട്രത്തിനുവേണ്ടി വീര്യമൃത്യു വരിച്ച ഭഗത്സിംഗും ആസാദും ബിസ്മിലും അഷ്ഫാഖുള്ളാ ഖാനുമെല്ലാം ചെയ്തത് അശ്വമേധയജ്ഞമാണെന്ന് സാരം.
ഇതേക്കുറിച്ചുള്ള മഹര്‍ഷി ദയാനന്ദസരസ്വതിയുടെ അഭിപ്രായമിങ്ങനെയാണ്:

”കുതിര, പശു മുതലായ ജന്തുക്കളെ കൊന്ന് യജ്ഞം നടത്തുവാന്‍ എങ്ങും പറഞ്ഞിട്ടില്ല. വാമമാര്‍ഗ്ഗികളുടെ ഗ്രന്ഥങ്ങളില്‍ മാത്രമേ ഇത്തരം അനര്‍ഥങ്ങള്‍ എഴുതിവെച്ചിട്ടുള്ളൂ. എന്നു മാത്രമല്ല വാമമാര്‍ഗ്ഗികളാണ് ഇതിന്റെയും ആരംഭം കുറിച്ചത്. എവിടെയെല്ലാം ഇതിനെപ്പറ്റി എഴുതിയിട്ടുണ്ടോ അവിടെയെല്ലാം വാമമാര്‍ഗ്ഗികള്‍ അവര്‍ക്കിഷ്ടപ്പെട്ടത് എഴുതിയിട്ടുണ്ട്. രാജാവ് ന്യായധര്‍മ്മങ്ങളാല്‍ പ്രജാപാലനം ചെയ്യുന്നതും യജമാനന്‍ വിദ്യാദാനം ചെയ്യുന്നതും അഗ്നിയില്‍ നെയ്യും മറ്റും ഹോമിക്കുന്നതും അശ്വമേധമാണ് അന്നം, ഇന്ദ്രിയങ്ങള്‍, കിരണങ്ങള്‍, പൃഥിവി മുതലായവയെ പരിശുദ്ധമായിവെക്കുന്നതാണ് ഗോമേധം. മനുഷ്യന്റെ മൃതദേഹം വിധിപ്രകാരം ദഹിപ്പിച്ചുകളയുന്നത് നരമേധമാണ്.(12)
 
1. ആദികാലേതു യജ്ഞേഷു പശവഃ സമാലഭനീയാബഭൂവുഃ
നാലംഭായ പ്രക്രിയന്തേസ്മ. തതോ ദക്ഷയജ്ഞം പ്രത്യവരകാലം
മനോഃ പുത്രാണാം നരിഷ്യന്ദനാഭാഗേക്ഷ്വാകാദിഷു ശര്യാത്യാദീനാം ക്രദുഷു പശവ ഏവാഭ്യനുജ്ഞായ പ്രോക്ഷണമേവാവാപുഃ അതഃ പ്രത്യവരകാലം
പൃഷുധ്രേണ ദീര്‍ഘസത്രേണ യജതാ പശൂനാമലംഭാദ ഗവാമാലംഭശ്ച പ്രവര്‍ത്തിതഃ തദ്ദൃഷ്ട്വാ പ്രവ്യഥിതീഭൂതഗണാഃ.
(ചരകസംഹിത ചികിത്സാസ്ഥാനം 19.3)
2. അഘ്‌ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി
മഹച്ചകാരാകുശലം വൃഷം ഗാം വാ ffലഭേത്തു യഃ.
ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍
ഗാം മാതരം ചാപ്യവധീര്‍ വൃഷം ച പ്രജാപതിം
അകാര്യം നഹുഷാകാ ഷീര്‍ലപ്‌സ്യാമഹേത്വകൃ തേ വൃഥാമ്
ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍
(മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ലോകങ്ങള്‍)
3. അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍
സ ച ഛാഗോfപൃജോ ജ്ഞേയോ നാന്യഃ പശുരിതി
സ്ഥിതിഃ ഋഷയഃ ഊചുഃ. ബീജൈര്യജ്ഞേഷു
യഷ്ടവ്യമിതി വൈ വൈദികീ ശ്രുതിഃ
അജസംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ.
നൈഷ ധര്‍മ സതാം ദേവാ യത്ര വേധ്യത വൈ പശുഃ
(ശാന്തിപര്‍വ്വം 337.3-5)
4. യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ
ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധിഃ
(വായുപുരാണം 57.100.101)
5. തഥാഹി കില വേദേ ജൈര്യഷ്ടവ്യമ് ഇത്യാദി വാക്യേഷു
മിഥ്യാദൃശോfജശബ്ദം പശുവാചകം വ്യാക്ഷതേ.
സമൃഗ്ദൃശസ്തു ജന്മാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി
പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി
ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ലോക വ്യാഖ്യാനം)
6. ഏതേfപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ
ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്‌ന ജാനന്തി
തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃ
സപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം)
7. യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്‌സ്, ചെങ്ങന്നൂര്‍
8. The Vedic Age, pp. 348. R.C. Majundar Bharathiya Vidya Bhavan, Bombay
9. I bid. pp. 501
10. The Myth of the Holy Cow, chapter 1,P.31
11. നിരുക്തം 2.5,6
12. സത്യാര്‍ത്ഥപ്രകാശം, പതിനൊന്നാം സമുല്ലാസം.

 
Buy this Book